പൊളിച്ചെഴുതപ്പെടേണ്ട, എഴുത്തപ്പെടാത്ത ചില നിയമങ്ങൾ!!!


ആധുനികലോകം ശാസ്ത്രത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കുന്നതോടൊപ്പം ദുഷ്ഫലങ്ങളും അനുഭവിക്കുന്നു. ഏതൊരു ഗുണത്തിനും ദോഷം ഉണ്ടെന്ന നാട്ടുവർത്തമാനം പൊതു മാനദണ്ഡമാക്കിയാൽ പോലും ഇത് സത്യമാണെന്ന് കാണാം. എന്നാൽ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അടച്ചാക്ഷേപിച്ചു തള്ളിക്കളയുന്ന ചില, "യാഥാസ്ഥിതികർ" എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ നമ്മുക്ക് ചുറ്റും ചിലപ്പോൾ നമ്മുക്കുള്ളിലും ഉണ്ട്.സ്ത്രീയെന്നാൽ അടുക്കളയിലെ യന്ത്രം എന്ന പൊതുബോധത്തെ പൊളിച്ചടുക്കിയ, ഈയടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയാണ് "The Great Indian Kitchen". അതിലെ കാർന്നോരെ പോലെ... നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ !? നമ്മുടെ ഇടയിൽ ചില ആളുകൾക്ക് കല്ലുകളോട് പ്രണയമാണ്. അമ്മിക്കല്ല് തന്നെ വേണം മിക്സ് പറ്റത്തില്ല, ആട്ടുകല്ല് തന്നെ വേണം ഗ്രൈൻഡർ പറ്റത്തില്ല, അലക്ക് കല്ല് തന്നെ വേണം വാഷിംഗ് മെഷീൻ പറ്റത്തില്ല, കല്ല് ചേർത്തുവെച്ച പുക അടുപ്പ് തന്നെ വേണം ഗ്യാസ് പറ്റത്തില്ല. ഇങ്ങനെ ശിലായുഗത്തിന്റെ ബാക്കിപത്രങ്ങൾ എന്നോണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ചില കല്ലു പ്രേമികൾ. കാലം മാറിയാലും ഇത്തരക്കാർക്ക് കല്ല് തന്നെ മുഖ്യം. എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ...!!! ഇത്തരക്കാർക്ക് സാങ്കേതികവിദ്യയോടുള്ള വിയോജിപ്പും, ചില ശീലങ്ങളുടെ ചട്ട കൂടുകൾ പൊളിച്ച് പുറത്തുകടക്കാനുള്ള പ്രയാസവുമാണ് ഇതിന് പിന്നിൽ എന്ന് ഞാൻ കരുതുന്നു. എന്നാൽ ശാസ്ത്രത്തെയും സാങ്കേതികവിദ്യ തള്ളിക്കളഞ്ഞ് ഒരു നിലനിൽപ്പ് മനുഷ്യന് സാധ്യമാണോ..? ശാസ്ത്രം മനുഷ്യന് നൽകിയ ഗുണങ്ങൾ കണക്കറ്റതാണെന്ന് സമ്മതിക്കാതെ വയ്യ. പ്രഭാതം മുതൽ പ്രദോഷം വരെ ശാസ്ത്രത്തിന്റെ കൈതാങ്ങിലാണ് മനുഷ്യൻ.


ഇനി കാലത്തിനൊപ്പം മാറാത്ത, പഠിപ്പുള്ളവനും ഇല്ലാത്തവനുമൊക്കെ മാറ്റാൻ മനപ്പൂർവ്വം വിസമ്മതിക്കുന്ന ജാതിയുടെയും മതത്തെയും നിറത്തിന്റെയും വിഭാഗീയതയെ പറ്റി നോക്കാം. ജനനം തന്നെ യാദൃശ്ചികമാണ്. അതുപോലെ യാദൃശ്ചികമാണ് ഏതുതരത്തിലുള്ള കുടുംബമാണ് നിങ്ങളുടേത് എന്നത്. ആഗോളതലത്തിൽ മനുഷ്യൻ ഒന്നായി കൊണ്ടിരിക്കുന്ന ഇന്ന്,ജാതിയും മതവും ഒക്കെ മനുഷ്യൻ തമ്മിലടിക്കുന്നതിന് കാരണമാകുന്നില്ലേ എന്നൊന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 2018 ആഗസ്റ്റ് 13: അന്ന് നമ്മുടെ നാട്ടിൽ ഒരു മഴ പെയ്തു. നിനയ്ക്കാതെ പെയ്ത്, പ്രളയത്തിലേക്ക് പരിണാമമായ മഴ.അന്ന് അവിടെ പണക്കാരൻ പാവപ്പെട്ടവൻ,പണ്ഡിതൻ പാമരൻ,താഴ്ന്ന ജാതി കൂടിയ ജാതി ; ഇവരുടെ എല്ലാം ജീവനുവേണ്ടിയുള്ള നിലവിളിക്ക്‌ ഒരു സ്വരം ആയിരുന്നു. അക്കാലത്തെ ഒരു അതിജീവനത്തിന്റെ ശബ്ദരേഖയിൽ കേട്ടതാണ് " പ്രതീക്ഷ നഷ്ടപ്പെട്ട ഇനി ആരും വരില്ല എന്ന് ഉറപ്പിച്ച് സ്വയം തോൽവി സമ്മതിച്ചു കണ്ണുകളിറുക്കി മരണത്തെ കാത്തുനിന്ന എന്റെ നേരെ നീണ്ട കൈകൾ ക്രിസ്ത്യാനിയുടെയോ ഹിന്ദുവിന്റെയോ മുസൽമാന്റെയോ അല്ല, മറിച്ച് മനുഷ്യൻ മനുഷ്യന് നേരെ നീട്ടുന്ന കൈകളായിരുന്നു" - എന്ന്. ജീവിതത്തിലേക്ക് പിടിച്ചു കയറ്റുമ്പോൾ ആ കൈകൾ കറുത്തതാണോ വെളുത്തതാണോ എന്ന് ആരും ചിന്തിച്ചില്ല. അതെ അന്നു നമ്മൾ മനുഷ്യൻ എന്ന ഒരു കുടക്കീഴിൽ ആയിരുന്നു. പ്രളയാനന്തര കേരളത്തിൽ മാറ്റങ്ങളുണ്ടാകും എന്ന് കരുതിയതൊക്കെ വെറുതെ. ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ...!!!

ഇനി സമത്വ കാഴ്ചപ്പാടുകൾ ലോകമെങ്ങും അലയടിക്കുമ്പോഴും...ലിങ്ക സമത്വത്തെ ഇനിയും അംഗീകരിക്കാനാവാത്ത പിന്തിരിപ്പൻ നിലപാടുകൾ ഉള്ളവർ. പെണ്ണുകാണാൻ പോകുന്നതും, നിരുപമ വിവാഹ ശേഷം നിരുപമ രാജീവൻ ആകുന്നതും, വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ വീട്ടിൽ കഴിയേണ്ടി വരുന്നതും പുരുഷ മേൽക്കോയ്മയുടെ വെളിവാക്കപ്പെടുന്ന അടയാളങ്ങൾ. സ്വാഭാവികമായും നാം കരുതും ഇങ്ങനെയുള്ള സാമൂഹ്യവ്യവസ്ഥിതിയിൽ ആണുങ്ങളുടെ ജീവിതം സുഖമാണെന്ന്. എന്നാൽ അനുഭവങ്ങളും പഠനങ്ങളും പറയുന്നത് പുരുഷ മേൽക്കോയ്മയിൽ സ്ത്രീകളെപ്പോലെ, ചില വിഷയത്തിൽ സ്ത്രീകളെക്കാൾ ദുരിതമനുഭവിക്കുന്നത് പുരുഷന്മാരാണെന്ന്. പാചകം,കരച്ചിൽ, ഭാര്യവീട്,ഭാര്യയുടെ ശമ്പളത്തിൽ ഉള്ള ജീവിതം തുടങ്ങിയവ പുരുഷന് എന്നും നിഷിദ്ധമായി കാണുകയും അങ്ങനെയുള്ളവരെ 'പെൺകോന്തൻ' എന്ന തലക്കെട്ടിനു കീഴിൽ ചേർക്കുകയും ചെയ്യുന്നു. പെണ്ണുങ്ങൾ എതിർത്ത്‌ സംസാരിച്ചുകൂടാ എന്നു പറയുന്നതിനെ മറുവശമാണ് ആണുങ്ങൾ കരയരുത് എന്നത്. ഇതുപോലെതന്നെ എഴുതപ്പെടാത്ത എന്നാൽ ലംഘിക്കപ്പെട്ടാൽ പാതകം ആയേക്കാവുന്ന നിയമങ്ങൾ ഇനിയുമേറെ.പലപ്പോഴും ഭൂരിപക്ഷ ചിന്തകളിൽ നിന്ന് മാറി ചിന്തിക്കാൻ പലരും ഭയക്കുന്നു.

ഇനി കാലത്തിന്റെ ഒഴുക്കിനെതിരെ നീങ്ങാൻ വെമ്പൽകൊള്ളുന്ന ചില സദാചാര സംരക്ഷകർ. മനുഷ്യന് വസ്ത്ര സ്വാതന്ത്ര്യം ഉണ്ടെന്ന് അറിയാം എന്നാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുന്നവർ.

ഇവയൊക്കെയും പ്രായഭേദമന്യേ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന കാര്യങ്ങളാണ്. ലേറ്റസ്റ്റ് ഫോണും ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനും ഉപയോഗിക്കുന്നുണ്ടെങ്കിലും ചിന്തകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം കാണാം. അപ്പോൾ മൊബൈൽ അപ്ഗ്രേഡ് ചെയ്യുന്നതുപോലെ, സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുന്നതുപോലെ, ചിന്തകളെ കൂടി നമുക്കൊന്ന് അപ്ഗ്രേഡ് ചെയ്യാം.



Comments

  1. Well done. Glad you mentioned the film "The Great Indian Kitchen" and the tragic events that occurred during flood. really thought-provoking. I look forward to your next writing.

    ReplyDelete
  2. Good 👏Keep Writing 🤝

    ReplyDelete

Post a Comment

Popular posts from this blog

Experience As a Physical Science Teacher

പ്രതീക്ഷയുടെ ഡയറി കുറിപ്പുകൾ

BE YOU